ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

അപരാധി

നീ ബാക്കി വെച്ച ഗന്ധത്തിനൊടുവില്‍
മിച്ചമെന്നു കരുതിയ നിഴലു-
മിരുളിന്നാഴങ്ങളിലേക്കൊളിച്ചു.
ഭയന്നും വിറച്ചുമിന്നെന്നാത്മാവ്
എന്റെ ഹൃദയ' വര്‍ണ്ണം കെടുത്തി.

വാളിനേക്കാള്‍ മൂര്‍ച്ചയുള്ളോരു
വാക്കിന്‍മുനയാല്‍ എന്നിലെയെന്നെ
കോര്‍ത്തു വലിച്ച, നാളുതൊട്ടന്നു-
ഞാന്‍, വെറുമൊരു ജഡം.!

എന്തിനു നീയെന്നിലേക്കെയ്തു
വിഷംപുരട്ടിയ വചസ്സുകളെ .?
ദംശനമേറ്റ് പിടഞ്ഞ വാക്കിന്റെ
കേളികളരങ്ങു വാണപ്പോള്‍
ഞാനൊറ്റയായി.. വെറും'ഒറ്റ'.!!

കര്‍മ്മഫലങ്ങളുടെ കണക്കെടുപ്പില്‍
കളം നിറഞ്ഞു കണ്ടതത്രയും
ചെയ്യാത്ത തെറ്റിന്റെ ഗുണനങ്ങള്‍.
എക്കാലവും തോറ്റവരുടെ കൂടെയാണ്
ഇന്നെന്റെ കര്‍മ്മവും ജീവിതവും..!

നഷ്ടങ്ങളുടെ നിറഞ്ഞ പാത്രത്തില്‍
ഔദാര്യമായി വിധി വീണ്ടും
കോരിയൊഴിച്ചൂ.. നഷ്ട ഭാരങ്ങളെ..!!
വിധിയുടെ നൂല്പ്പാലത്തിനു മുകളില്‍
പകച്ചു നില്‍ക്കയാണു ഞാന്‍
ദൈവത്തിന്‍ കരുതലിനായ്..!!!

2011 ജൂലൈ 9, ശനിയാഴ്‌ച

തേങ്ങുന്ന ബാല്യം

മരിക്കാതെ മണ്ണായ ആത്മാവും
മരിച്ചു മണ്ണാകാത്ത ശരീരവും
എനിക്കിവിടെയെന്നെ നഷ്ടമാകുന്ന പോലെ..!
മാതൃത്വത്തിന്‍ കരലാളനമാവോളം
ലഭിക്കാത്ത ബാല്യത്തെയോര്‍ത്തു തേങ്ങിയ
നിദ്രാവിഹീനമായ രാത്രികള്‍ക്കെന്‍
തലയിണ മാത്രം സാക്ഷി..!!
കര്‍മ്മം കൊണ്ട് ഞാനിവിടെയനാനാഥ
അമ്മതന്‍ മടിയിലെപ്പൈതലായി
കൊതി തീരും മുമ്പേയെന്നെ പിന്‍ വിളി-
വിളിക്കുന്നുവെന്‍ ബാക്കി രക്തം
അവിടെ ഞാനൊറ്റയായി..!!
ഞെട്ടി ഉണര്‍ന്നു ഞാന്‍ കൂരിരുട്ടില്‍,
പരതി ഞാനെന്‍റെ പായയില്‍
കണ്ടില്ല: കൂട്ടിനാരുമേ ...
പേടിച്ചുറങ്ങാതുറങ്ങിയ
രാവുകളേറെ പിന്നിട്ടു
ഞാനിന്നൊരമ്മയായി
ഇന്നെന്‍റെ ഒറ്റപെടലിനെ,
വഴിമാറ്റി ചേര്‍ത്തുവെച്ചു ഞാന്‍
എന്നോമനകളെ.... ഇനിയൊരു
ബാല്യം നാളെ തേങ്ങാതിരിക്കാന്‍.

2011 ജൂലൈ 2, ശനിയാഴ്‌ച

കാലത്തിനു മുന്നേ


കനല്‍ വിളയുന്ന പാടത്തിന്‍
കാവല്‍ക്കാരി ഞാന്‍
അതിന്‍ ചുറ്റിലും വെന്തുരുന്നുകുന്നുവെന്‍ ആത്മാവ്
ഉഴറുന്നു ആകാശഗോപുരങ്ങള്‍
ആടിയുലയുന്നു പൂമരങ്ങള്‍
...ഗോവണിയില്‍ നിന്ന്
പ്രതി ബിംബം   നോക്കി ചിരിക്കുന്നു
മാനമിരുളുന്നു ഭൂമി കരയുന്നു
ഇവിടെ തോറ്റത് കരഞ്ഞു തീരാത്ത മഴയല്ല
പിന്നെയോ കണ്ണുനീര്‍ തുള്ളികള്‍
എന്റെ കണ്ണ് നീര്‍ തുള്ളികള്‍ മാത്രം
കാലം വരച്ച വികൃത ചിത്രത്തിന്
മുന്നില്‍ വീണു പിടയുന്നു ഓര്‍മ്മകള്‍
ഇവിടെ കാലത്തിനു മുന്നേ യാത്രയാകുന്നു ഞാന്‍ ....

2011 മാർച്ച് 31, വ്യാഴാഴ്‌ച

അറിയാതെ പോയ മിഴിനീര്‍ തുള്ളികള്‍

പൂജക്കെടുക്കാത്ത പൂവായി
ഞാനെന്റെ ജന്മം കടം
കൊള്ളുന്നതാര്‍ക്ക് വേണ്ടി ?
അറിയില്ല എനിക്കറിവില്ല...
ഉടയോന്റെ വിധിയില്‍
ഉത്തരങ്ങള്‍ ഇല്ലാത്ത
ചോദ്യങ്ങള്‍ മാത്രം ..
ചുവരില്ലാതെ വിധിയുടെ
ചായക്കൂട്ടുകള്‍ ചിത്രം
വരക്കുമ്പോഴും അപൂര്‍ണതയില്‍
നിന്നും പൂര്‍ണതയിലെക്കുള്ള
യാത്ര മരണമെന്ന
തിരിച്ചറിവുണ്ടായിട്ടും
എടുത്ത് എറിയപെടുകയല്ലാതെ
സ്വയം എറിയാനാവാതെ
സ്വര്‍ണക്കൂട്ടില്‍
ബന്ധങ്ങളുടെ താഴിനാല്‍ ഭദ്രമാക്കി ...
മുകളില്‍ ഇരുണ്ട ആകാശവും
താഴെ വരണ്ട ഭൂമിയും
ചുറ്റിലും ഇടയ്ക്കിടെ ചാറുന്ന
ചാറ്റല്‍ മഴത്തുള്ളികള്‍
മാത്രം അറിയുന്നു എന്‍ മിഴിനീര്‍ തുള്ളികളെ .....

2011 ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ഇന്നത്തെ ലോകം

ഇതുമൊരു ലോകം ഇന്നത്തെ ലോകം

കാലത്തിനെ പഴിക്കും ലോകം

മര്‍ത്യന്‍ പ്രവൃത്തി ദോഷം

മറക്കുന്നത് ആര്‍ക്കു വേണ്ടി ?

സത്യത്തെ മൂടിപുതപ്പിച്ചു

അസത്യത്തിന്റെ ദ്രംഷ്ട കാട്ടി ചിരിക്കുന്നു മര്‍ത്യന്‍ ...

നന്മ തന്‍ പാതെയതില്‍ ബാക്കി വെച്ചമുദ്രകള്‍

മണലാല്‍ മൂടപെട്ടു

ആറടി മണ്ണ് അളന്നിട്ട ദൈവത്തെ ചോദ്യം ചെയ്തു ..

മണ്ണിനു മുകളില്‍ സാമ്രാജ്യം പണിയുന്നു ..

അഹന്തയുടെ വിത്തുകള്‍ മനസ്സില്‍ മുളപ്പിച്ചു

പുതുതല മുറയില്‍ വളര്‍ത്തുന്നു ..മാനവന്‍

അറിയുന്നില്ല അവന്‍ ...

സത്യത്തെ നീതികൊണ്ട് വളര്‍ത്താനും

ധര്‍മ്മത്തെ കര്‍മം കൊണ്ടു വളര്‍ത്താനും

മറക്കുന്നു മര്‍ത്യന്‍ തന്‍ സത്വത്തെ ...

ചുടു ചോര ചിന്തി

പച്ച മാംസത്തിനായി

അട്ടഹസിക്കുന്നതു എന്തിനു ?

കാമ വെറിയും ക്രോധ ഭാവവും

മനുജനെ കാര്‍ന്നു തിന്നുമ്പോഴും

അറിയുന്നില്ല രക്തസ്നേഹ ബന്ധത്തെ

നാരി തന്‍ മാനത്തിനു വിലപറയുന്നു

വില്‍ക്കാനുണ്ട് ഗര്‍ഭ പാത്രങ്ങള്‍

ഇന്നീ ഉലകില്‍ സുലഭം ...

ഒഴിഞ്ഞ തെരുവോരതെയും

ഒഴുകുന്ന നദിയെയും മര്‍ത്യന്‍ തന്‍ വിഴുപ്പാല്‍ നിറയ്ക്കുന്നു..

ജീവന്‍ നിലച്ചു വിഷമായി കരഞ്ഞു ഒഴുകുന്നു

പുഴവീണ്ടും

മനുഷ്യ നീ നീ നിന്റെ ആത്മാവിനെ കൊല്ലുന്നു...

നീ അറിയാതെ .....

നിന്‍ തലമുറക്കായി എന്ത് ഉണ്ട് ബാക്കി നല്‍കുവാന്‍ ?

യവ്വനത്തില്‍ വാര്‍ധക്യം വന്ന ഭൂമിയോ ?അതോ

നീ ബാക്കി വെച്ചകര്‍മ ദോഷമോ ?.....